അഭിഭാഷകന്റെ വീട്ടില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: അഭിഭാഷകന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. ആയുര്‍വേദ കോളേജിനു സമീപമുള്ള വീടിന്റെ പൂട്ടിയിട്ട മുറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോയോളം വരുന്ന കഞ്ചാവ് ശേഖരമാണ് പോലീസ് പിടികൂടിയത്.

വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളുടെ അറിവോടെയാണോ കഞ്ചാവ് ഇവിടെ
എത്തിച്ചതെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വഞ്ചിയൂര്‍ കോടതിയുടെ പരിസരത്ത് നിന്ന് നാലുകിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് കഞ്ചാവ് വിതരണം ചെയ്യുന്നവരേപ്പറ്റി ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്ന് ഇന്ന കഞ്ചാവ് തലസ്ഥാനത്തെത്തുമെന്ന വിവരത്തിന്റെ
അടിസ്ഥാനത്തില്‍ എക്സൈസ് സംഘം എത്തിയപ്പോഴേക്കും കഞ്ചാവ് കൊണ്ടുവന്ന ആള്‍ കടന്നുകളഞ്ഞിരുന്നു. സ്‌കൂട്ടറിലാണ് ഈ വീട്ടിലേക്ക് കഞ്ചാവ് കൊണ്ടുവന്നത്. ഇതിന്റെ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

തെക്കന്‍ മേഖല എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സിഐ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിഐമാരായ പ്രദീപ് റാവു, ബാബു പിള്ള, ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, വി.ജി. സുനില്‍കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top