താനൂര്‍ വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ അക്രമകേസിലെ മുഖ്യപ്രതി പിടിയില്‍: പൊക്കിയത് ബസ്സടക്കം

താനൂര്‍:  വാട്ട്‌സ് ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍ താനൂര്‍ പണ്ടാരക്കടപ്പുറത്ത് അല്‍ അമീനെയാണ് താനൂര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്്്. പൊന്നാനിയില്‍ നിന്നും താനൂരിലേക്ക് മത്സ്യത്തൊഴിലാളികള്‍ വന്നകൊണ്ടിരിക്കുന്ന ബസ്സില്‍ ഇയാളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ്സ് കസറ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന ഇയാളെ പിടികൂടി.

കഴിഞ്ഞ ഞായറാഴ്ച ചാപ്പപ്പടിയില്‍ വെച്ച് പോലീസിനെ അക്രമിച്ച കേസിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.

കശ്മീരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് 2018 ഏപ്രില്‍ 16ന് നടന്ന വാട്ട്‌സ് ആപ്പ് ഹര്‍ത്താലില്‍ താനൂരില്‍ വ്യാപകഅക്രമമാണ് നടന്നത്.

നഗരമധ്യത്തിലെ ബേക്കറി അടിച്ചുതകര്‍ക്കുകയും, കൊള്ളയടിക്കുകയും ചെയ്തിരുന്നു. കൂടാതെ തൊട്ടടുത്തുള്ള പടക്കക്കടയും ആക്രമിച്ചിരുന്നു. പടക്ക കടയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ പടക്കം ഉപയോഗശൂന്യമാവുകയും 2500രൂപയും നഷ്ടമാവുകയും ചെയ്തിരുന്നു.
അന്നത്തെ അക്രമത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. നഗരത്തിലുണ്ടായ കല്ലേറിനും മറ്റ് അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയവരിലെ പ്രധാനിയായിരുന്നു അല്‍അമീന്‍. ആളെ തിരിച്ചറിയാതിരിക്കാനായി ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താല്‍ ആക്രമണ കേസില്‍ ആറ് പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും താനൂര്‍ സി.ഐ പി പ്രമോദ് അറിയിച്ചു. എസ്.ഐമാരായ നവീന്‍ ഷാജ്, വാരിജാക്ഷന്‍, എ.എസ്.ഐ ഗിരീഷ്, സി.പി.ഒ സലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top