ജനത്തെ ഭീതിയിലാഴ്ത്തി സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍

പകല്‍ സമയത്ത് ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് കൊണ്ടുള്ള ധാര്‍ഷ്ട്യ യാത്ര തുടരുന്നു.

Tanur bus copyതാനൂര്‍ : സമയം 11 മണി, താനൂര്‍ സിറ്റി ജംഗ്ഷനിലെ പ്രധാന ബസ് സ്റ്റോപ്പിലേക്ക് ഒരലര്‍ച്ചകേട്ട് ആബാലവൃന്ദം ജനങ്ങളും ഓടി..!! പേടിക്കണ്ട..!! തിരിഞ്ഞ് നോക്കുമ്പോള്‍ കോഴിക്കോട്ടേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ഹെഡ്‌ലൈറ്റുമിട്ട് പാഞ്ഞടുക്കുന്നത്. ഇത് താനൂരിലെ ഒരുപതിവ് കാഴ്ച.

കോഴിക്കോട്-തിരൂര്‍ റോഡിലോടുന്ന സ്വകാര്യ ബസ്സുകളുടെ അതിവേഗത ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ ഭാഗങ്ങളിലായി അമ്പതിലേറെ അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ ഒട്ടേറെ പേര്‍ക്ക് ജീവഹാനിയുണ്ടായി. നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റി. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് മാത്രമാണ് പകല്‍ സമയത്ത് ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കുവാന്‍ അനുമതിയുള്ളൂ. താനൂരിലും പരിസരങ്ങളിലും സ്വകാര്യ ബസ്സുകള്‍ക്ക് ഇത് ബാധകമല്ല. ചെട്ടിപ്പടി റെയില്‍വെ ഗേറ്റില്‍പെടുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ്സുകളുടെ വേഗത പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു.

അതുപോലെ തന്നെയാണ് താനൂര്‍ ബസ്സ്റ്റാന്റിനോടുള്ള സ്വകാര്യ ബസ്സുകളുടെ അയിത്തം. പോസ്റ്റോഫീസ്, റെയില്‍വേ സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, വില്ലേജ് ഓഫീസ്, എ.ഇ.ഒ ഓഫീസ്, നിരവധി ബാങ്കുകള്‍, കോളേജുകള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ബസ്റ്റാന്റിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാന്റില്‍ പ്രവേശിക്കാതെ പോകുന്ന ബസ്സുകളിലെ യാത്രക്കാര്‍ക്ക് ദുരിതം ഇരട്ടിയാകുന്നു. ജംഗ്ഷനില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്. ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്തതുമായി ബന്ധപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി മുഴുവന്‍ സ്വകാര്യ ബസ്സുകളും, കെ.എസ്.ആര്‍.ടി.സിയും സ്റ്റാന്റില്‍ പ്രവേശിക്കണമെന്ന നിയമം പ്രാബല്ല്യത്തില്‍ വന്നു. പല സമയങ്ങളിലും ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്തതിനാല്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ട്രാഫിക്കില്‍ നില്‍ക്കുന്ന ഹോം ഗാര്‍ഡിനെതിരെയും ചില ബസ് ജീവനക്കാര്‍ ആക്രോശിക്കുന്നത് കാണാന്‍ സാധിക്കും. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി നടപടിയില്ലെങ്കില്‍ ബസ്സുകള്‍ക്കെതിരെ രംഗത്തിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top