താനൂര്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞതായി ആരോപിച്ച് വിദ്യാര്‍ത്ഥിയെ മദ്യപസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

താനൂർ: ബ്രസീൽ തോൽക്കുമെന്ന് പറഞ്ഞതായി ആരോപിച്ച് വിദ്യാർത്ഥിയെ മദ്യപസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. താനൂർ എടക്കടപ്പുറം സ്വദേശി കുട്ടീരി ക്കടവത്ത് ഇസ്മായിലിന്റെ മകൻ ഉനൈസി(17)നാണ് പരിക്കേറ്റത്.   എടക്കടപ്പുറം രായിരിമംഗലം സ്കൂളിന് പടിഞ്ഞാറ് വശത്ത് ബീച്ചിൽ ഫുട്ബോൾ കാണുന്നതിനിടെയാണ് കുട്ട്യാമാടത്ത് അൻസാറിന്റെ നേതൃത്വത്തിലുള്ളവർ മദ്യപിച്ചെത്തി ഉനൈസിനെ ആക്രമിച്ചത്. എടക്കടപ്പുറം സ്വദേശികളായ റിയാസ്, സാദിഖ്, നസ്റു, ഷബീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അർജന്റീന ആരാധകനായ ഉനൈസ്, ബ്രസീൽ തോൽക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നതായാണ് ആക്രമിക്കുന്നതിനുള്ള കാരണമായി അക്രമികൾ പറയുന്നത്. മുഖത്തും, പുറത്തും പരിക്കേറ്റതായും, നിലത്തിട്ട് ചവിട്ടി വലിച്ചതായും, മൊബൈൽഫോൺ എറിഞ്ഞുടച്ചതായും ഉനൈസ് പറഞ്ഞു. തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. താനൂർ പൊലീസിൽ പരാതി നൽകി. രായിരിമംഗലം എസ്എംഎം ഹയർ സെക്കന്ററി സകൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ഉനൈസ്.

Share news
error: Content is protected !!
Scroll to Top