സ്വപ്ന സുരേഷ് രണ്ട് ബോഡിഗാര്‍ഡുകളെ നിയോഗിച്ചു; സ്വന്തം സുരക്ഷ വര്‍ധിപ്പിച്ചു

സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെ നിയോഗിച്ചു. സുരക്ഷാ ജീവനക്കാര്‍ മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകും.

അതേസമയം സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിച്ചു. അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. പുറത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ തന്റെ വിഷയമല്ല. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. സ്വപ്നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ് അഭിഭാഷകരെ കാണുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കും.

ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്വപ്‌ന കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top