സപ്ലൈകോ 50-ാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ; 25 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോയുടെ 50-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. 50-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ 25 ന് രാവിലെ രാവിലെ 11:30ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവില്‍ 1600 ഓളം ഔട്ട്ലെറ്റുകള്‍ സപ്ലൈകോയ്ക്കുണ്ട്. ഇതില്‍ അവശ്യസാധനങ്ങളുടെ വില്‍പനയ്ക്ക് പുറമെ മെഡിസിന്‍, പെട്രോളിയം, എല്‍.പി.ജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി മന്ത്രി പറഞ്ഞു. സപ്ലൈകോ നിലവില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തുടര്‍ന്നും നല്‍കുവാനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് സെയില്‍സ് ഓഫറുകള്‍ ഉള്‍പ്പെടെ അഞ്ച് പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ നിര്‍വ്വഹിക്കും.

പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന സ്ഥാപനമായ സപ്ലൈക്കോക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതായും ഇത് ബിസിനസിനെ ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സബ്‌സിഡിയില്ലാത്ത സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനത്തില്‍ എല്ലാ ഉത്പന്നങ്ങളും 5 മുതല്‍ 30 ശതമാനം വരെ വിലകുറച്ചാണ് നല്‍കുന്നത്. എന്നാല്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനമായി ബ്രാന്‍ഡ് ചെയ്യുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തതോടെ വില്‍പന കുറഞ്ഞു. മെഡിസിന്‍, പെട്രോളിയം, എല്‍.പി.ജി, എഫ് എം സി ജി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ ലാഭത്തിലാണ് സപ്ലൈകോ.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ വിപണി ഇടപെടല്‍, നെല്ല് സംഭരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം, റേഷന്‍ വാതില്‍പ്പടി വിതരണം, ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്, ഭക്ഷ്യ കിറ്റ് വിതരണം എന്നിങ്ങനെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം കാര്യക്ഷമതയോടു കൂടി നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതവേണം. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ 12 കോടി സൗജന്യ കിറ്റുകളാണ് സപ്ലൈകോ മുഖേന ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ഒരു സംസ്ഥാനത്ത് ഇത്രയും ശക്തമായ ശൃംഖലയുള്ളതും എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്തിച്ചേരാന്‍ കഴിയുന്നതുമായ ഒരു സര്‍ക്കാര്‍ ഏജന്‍സി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയില്ല. 2016 വരെ പൊതുവിപണിയിലെ വിലനിലവാരം മനസ്സിലാക്കി അതില്‍ നിന്നും ഒരു നിശ്ചിത ശതമാനം സബ്‌സിഡി നല്‍കിയാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വില്‍പന നടത്തിയിരുന്നത്. എന്നാല്‍ 2016 മുതല്‍ 2024 ഫെബ്രുവരി വരെ സര്‍ക്കാര്‍ തീരുമാന പ്രകാരം 13 ഇനം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. 2024 ഫെബ്രുവരി മാസത്തിലാണ് മന്ത്രിസഭാ യോഗ തീരുമാന പ്രകാരം അവശ്യസാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ നിന്നും 35 ശതമാനം കിഴിവ് നല്‍കി വില പുതുക്കി നിശ്ചയിച്ചത്. 8 വര്‍ഷക്കാലം വില വര്‍ദ്ധിപ്പിക്കാതെ അവശ്യസാധനങ്ങള്‍ വില്‍പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് വലിയ ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്തു വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സബ് സിഡി സാധനങ്ങളുടെ ലഭ്യതയില്‍ ചില ഇനങ്ങളുടെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ 7-9 സാധനങ്ങള്‍ ലഭ്യമായിരുന്നു. തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായതോടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ മുന്‍കാലങ്ങളിലേത് പോലെ കടമായി വാങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതാണ് പഞ്ചസാര ലഭ്യതയിലടക്കം സംഭവിച്ചത്. 2-3 ആഴ്ചക്കകം പഞ്ചസാര ലഭ്യമാകുമെന്നും നെഗറ്റീവ് പ്രചാരണങ്ങളിലൂടെ ജനങ്ങളെ സപ്ലൈകോയില്‍ നിന്ന് അകറ്റുന്ന നിലപാട് പാടില്ലെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top