സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

sun_burn_yicozദോഹ: സൂര്യതാപമേറ്റ് അവശരാകുന്നവരുടെ 30 മുതല്‍ 40 വരെ സംഭവങ്ങള്‍ പ്രതിദിനം ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കായി എത്തുന്നു. ജൂലായ് മാസത്തില്‍ അത്യാഹിത വിഭാഗത്തില്‍ സൂര്യതാപവുമായി ബന്ധപ്പെട്ട 77 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂണ്‍ മാസത്തില്‍ 118 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാലാവസ്ഥയിലെ അമിത ചൂട് താങ്ങാനാവാത്ത അവസ്ഥ തരണം ചെയ്യാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്കുന്നു.
അമിതമായ വിയര്‍പ്പും ശരീരത്തിന് ചൂട് താങ്ങാനാവാതെ അതിവേഗത്തിലുള്ള മിടിപ്പുമാണ് സൂര്യതാപമേല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍. ചൂടുമായി ബന്ധപ്പെട്ട മൂന്ന് രോഗങ്ങളുടേയും ലക്ഷണങ്ങളാണിവ. ചൂടിനെ തുടര്‍ന്ന് ശരീര വേദനയും കോച്ചിവലിവുമാണ് ഇതിലെ ഏറ്റവും ചെറിയ അവസ്ഥ. ശരീരത്തിന് സൂര്യാഘാതമേല്‍ക്കുന്നതാണ് ഗുരുതരമായത്. ഉയര്‍ന്ന് താപം തുടര്‍ച്ചയായി ഏല്‍ക്കുന്നതും ശരിയായ ചികിത്സ ലഭിക്കാതിരിക്കുന്നതും സൂര്യാഘാതത്തിലേക്ക് നയിക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. സൂര്യാഘാതമേല്‍ക്കുന്നത് ആജീവനാന്തം പ്രയാസങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്കി.
ഹ്യുമിഡിറ്റി വര്‍ധിക്കുന്നതിനാല്‍ സൂര്യതാപവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പുറം ജോലിക്കാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗം ചെയര്‍മാന്‍ പ്രൊഫ. പീറ്റര്‍ കാമറൂണ്‍ മുന്നറിയിപ്പ് നല്കി. ഇപ്പോഴത്തെ അന്തരീക്ഷത്തിലാണ് സൂര്യതാപ രോഗങ്ങള്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറത്ത് ജോലി ചെയ്യുന്നവര്‍ ചൂട് നേരിട്ട് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാവിലെ 10നും മൂന്ന് മണിക്കും ഇടയില്‍ കൃത്യമായ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സമയത്താണ് ചൂട് ഏറ്റവും കൂടുതലെന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും പ്രൊഫ. പീറ്റര്‍ കാമറൂണ്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top