
സൂയസ്: ഒരാഴ്ചയായി സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന 400 മീറ്റര്‍ നീളമുള്ള (1,300 അടി) കണ്ടെയ്‌നര്‍ കപ്പല്‍ എവർ ഗിവണിന് മോചനം. തിങ്കളാഴ്ച വൈകിട്ടോടെ കപ്പലിനെ പൂർണമായും സഞ്ചാരപഥത്തിൽ എത്തിച്ചു. തുടർന്ന് സാങ്കേതിക പരിശോധനകൾക്കായി സൂയസിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലേക്ക് മാറ്റി. കപ്പൽ ഗതിമാറിയതിന്റെ യഥാർഥ കാരണം പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കനാലിലെ ചരക്കുഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് സൂയസ് കനാൽ അധികൃതർ അറിയിച്ചു.
ലോകത്തെ ചരക്കുഗതാഗതത്തിന്റെ പത്തുശതമാനത്തിലധികവും എണ്ണ ഗതാഗതത്തിന്റെ ഏഴുശതമാനവും സൂയസ് കനാൽ വഴിയാണ്. പ്രതിദിനം 900 കോടി ഡോളറിന്റെ (ഏകദേശം 65,356 കോടി രൂപ) ചരക്കുഗതാഗതം. കഴിഞ്ഞ ചൊവ്വാഴ്ച എവർ ഗിവൺ കുടുങ്ങിയതുമുതൽ നാനൂറിലധികം കപ്പലുകളുടെ ഗതാഗതം തടസ്സപ്പെട്ടു. ചുരുക്കം കപ്പലുകൾ ആഫ്രിക്ക വഴി തിരിച്ചുവിട്ടു. ഈജിപ്തിന് ഇതിനകം 950 ലക്ഷം ഡോളറിന്റെ (ഏകദേശം 690 കോടി രൂപ) നഷ്ടമുണ്ടായി.
നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ പുർണമായി കടന്നുപോകാൻ പത്തുദിവസത്തോളമെടുക്കും. ഫലത്തിൽ, സൂയസിൽ ഗതാഗതം പഴയപടിയാകാൻ ആഴ്ചകളാകും.





