മൊറോക്കയില്‍ ശക്തമായ ഭൂചലനം;296 മരണം;വ്യാപക നാശനഷ്ടം

വാഷിംഗ്ടണ്‍: വെള്ളിയാഴ്ച രാത്രി മൊറോക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 296 ഓളം പേര്‍ മരിച്ചു. ഭൂചലനത്തിന് 6.8 തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പത്തില്‍ അല്‍-ഹൗസ്, മാരാകേഷ്, ഔര്‍സാസേറ്റ്, അസിലാല്‍, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 296 പേര്‍ മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ മാരാകേഷിന് 44 മൈല്‍ (71 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി 18.5 കിലോമീറ്റര്‍ ആഴത്തില്‍ രാത്രി 11:11 ന് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂചലനത്തില്‍ 153 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇടപെടാനും സഹായിക്കാനും ആവശ്യമായ എല്ലാ വിഭവങ്ങളും അധികാരികള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരാകേഷിലെ ആശുപത്രികളില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പരിക്കേറ്റവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ മാരാകേഷിലെ പ്രാദേശിക രക്തപ്പകര്‍ച്ച കേന്ദ്രം താമസക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള അല്‍-ഹൗസ് പട്ടണത്തില്‍, വീട് തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു കുടുംബം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പവര്‍ കട്ട് കാരണം മാരാകേഷില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെട്ടുവെന്ന് ആഗോള ഇന്റര്‍നെറ്റ് മോണിറ്റര്‍ നെറ്റ്‌ബ്ലോക്ക്‌സ് പറയുന്നു.

രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് മൊറോക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയല്‍രാജ്യമായ അള്‍ജീരിയയിലും ഭൂചലനം അനുഭവപ്പെട്ടു, ഇവിടെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അള്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

2004-ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹൊസീമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top