ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സീനെടുത്തതിലോ ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘ റിപ്പോര്‍ട്ട്

പാലക്കാട്: റാബീസ് വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍. മുറിവിന്റെ ആഴം കൂടിയതാണ് പേവിഷ ബാധയ്ക്കും പെണ്‍കുട്ടിയുടെ മരണത്തിനും ഇടയാക്കിയതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ പി റീത്ത യുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

കോയമ്പത്തൂരില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനി പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര സുഗുണന്റെ മകള്‍ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേല്‍ക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

എന്നാല്‍ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സീന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

വാക്‌സീന്‍ സൂക്ഷിച്ചതിലോ, നല്‍കിയതിലോ, പാകപ്പിഴ ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യവകുപ്പ്. ശ്രീലക്ഷ്മിയെ കടിച്ച നായ ചില തെരുവ് നായ്ക്കളെ കടിച്ചിട്ടുണ്ട്. ഇത് വെറ്റിനറി വിഭാഗം പരിശോധിക്കും. വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ പിടിച്ചതില്‍ ജില്ലാ കളക്ടറോടും, മെഡിക്കല്‍ ഓഫീസറോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top