ആത്മീയ തട്ടിപ്പ്; വേങ്ങര സ്വദേശിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

വേങ്ങര : ആത്മീയ ചികിത്സയുടെ പേരില്‍ 40 പവന്‍ സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ പാലക്കാവളവില്‍ ശിഹാബുദ്ധീന്‍ (38) ആണ് പിടിയിലായത്.വേങ്ങര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ വഴി പരിചയപ്പെട്ട യുവതിയോട് ശിഹാബുദ്ധീന്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ആത്മീയ ചികിത്സകനായ ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വര്‍ണം സ്വന്തമാക്കിയത്.

യുവതി വിളിക്കുമ്പോള്‍ ശിഹാബുദ്ധീന്‍ തന്നെ ഉപ്പാപ്പ ചമഞ്ഞ് ആയത്തുകള്‍ ഓതികൊടുക്കും. പ്രശ്‌നങ്ങള്‍ പാരിഹരിക്കപ്പെടാത്തതിനാല്‍ ഉപ്പാപ്പക്ക് കൂടുതല്‍ സ്വര്‍ണ്ണം വേണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ 40 പവന്‍ കൈക്കലാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനക്കേസില്‍ ഷിഹാബുദ്ധീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പോലീസിനെ സമീപിച്ചത്. തിരൂര്‍, താനൂര്‍,കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് വേങ്ങര സ്റ്റേഷന്‍ ഹോസ് ഓഫീസര്‍ എ.ആദംഖാന്‍ പറഞ്ഞു. താനൂര്‍ എസ്.ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.

12 സിം കാര്‍ഡുകള്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. നാല്‍പ്പതോളം സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാതിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേങ്ങര എസ്.ഐ ബാലചന്ദ്രന്‍, എസ് സിപിഒ ഷൈജു എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം ,

 

Share news
error: Content is protected !!
Scroll to Top