‘ജമ്മു കശ്മീരിന് പ്രത്യേക പദവി തിരികെ നല്‍കില്ല’; തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം പൂര്‍ത്തിയായി. ജമ്മുകശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി തിരികെ നല്‍കില്ലെന്നും യോഗത്തില്‍ മോദി വ്യക്തമാക്കി.

കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം യോഗത്തില്‍ അറിയിച്ചുവെങ്കിലും വിഷയത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വിവിധ പാര്‍ട്ടികളില്‍ നിന്നായി 14 നേതാക്കളെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം പ്രതിനിധിയും ഗുപ്കര്‍ സഖ്യത്തിന്റെ വക്താവുമായ യൂസഫ് തരിഗാമി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

എത്രയും വേഗം സംസ്ഥാനപദവി പുനഃസ്ഥാപിക്കണം, തെരഞ്ഞെടുപ്പ് നടത്തണം, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം നടപ്പാക്കണം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നിങ്ങനെ അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഗുലാം നബി ആസാദ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. പ്രശ്നങ്ങള്‍ എല്ലാം യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി ഒന്നിലും ഉറപ്പ് നല്‍കിയിട്ടില്ലെന്നും തരിഗാമി യോഗത്തിന് ശേഷം വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top