മലപ്പുറം: മഴമാറിയ ഇടവേളയില്‍ പുഴ കാണാനുള്ള കുട്ടികളുടെ യാത്ര ദുരന്തത്തില്‍ അവസാനിച്ചതിന്റെ നടുക്കത്തിലാണ് പന്തല്ലൂര്‍. ബന്ധുക്കളായ മൂന്ന് പെണ്‍കുട്ടികളുടെ ജീവനാണ് കടലുണ്ടിപ്പുഴ കവര്‍ന്നത്. ഒഴുക്കില്‍പ്പെട്ട നാലുപേരില്‍ ഒരാള്‍മാത്രമാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച പകല്‍ 12-നാണ് അയല്‍വാസികളും ബന്ധുക്കളുമായ കുട്ടികള്‍ കരിങ്കയം കടവിലേക്ക് പോയത്. കടവില്‍ ഇരിക്കുന്നതിനിടെ കുത്തനെയുള്ള പാറയില്‍ കാല്‍വച്ച രണ്ടുപേര്‍ വെള്ളത്തിലേക്ക് വഴുതിവീണു. ഇവരെ പിടിച്ചുകയറ്റാന്‍ ഫാത്തിമ ഇസ്രത്തും ഫസ്മിയ ഷെറിനും ഇറങ്ങുകയായിരുന്നു. എന്നാല്‍, അടിയൊഴുക്ക് കാരണം ഇവര്‍ക്ക് കുട്ടികളെ രക്ഷിക്കാനായില്ല.
കുട്ടികള്‍ പുഴ കാണാന്‍ പോയതറിഞ്ഞ് കടവിലെത്തിയ അബ്ദുറഹിമാന്‍ കണ്ടത് നാലുപേരും പുഴയില്‍ മുങ്ങുന്ന കാഴ്ചയാണ്. വെള്ളത്തിലേക്ക് ചാടി നാലുപേരെയും പിടിച്ചുയര്‍ത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് ശ്രമം തടഞ്ഞു. ഒഴുക്ക് ശക്തമായതോടെ പിടിവിട്ട് കുട്ടികള്‍ പുഴയിലേക്ക് അകന്നു. കരയിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മറുകരയിലുണ്ടായിരുന്ന ഫാം തൊഴിലാളികളും പുഴയിലേക്ക് ചാടി. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മരക്കൊമ്പില്‍ പിടിച്ചുനിന്ന അന്‍ഷിദയെ കരയ്ക്കെത്തിച്ചത്. മൂന്നടി താഴ്ചയിലെ കയത്തിന് മുകളില്‍വച്ച് ഫാത്തിമ ഫിദയെയും ഫാത്തിമ ഇഫ്‌റത്തിനെയും മുങ്ങിയെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം, മഞ്ചേരി ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, ട്രോമാ കെയര്‍, പൊലീസ് ഡിഫന്‍സ്, നാട്ടുകാര്‍ എന്നിവര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി ഏഴോടെ അങ്ങാടിത്തറ കെട്ടിന് സമീപത്തുനിന്ന് ഫസ്മിയ ഷെറിന്റെ മൃതദേഹവും കണ്ടെടുത്തു. കലക്ടര്‍ കെ ഗോപാലകൃഷ്ണനും തഹസില്‍ദാറും സംഭവസ്ഥലം സന്ദര്‍ശിച്ചു.




