സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; ആരോഗ്യനില നിരീക്ഷണത്തില്‍

ദില്ലി: കൊവിഡാനന്തര ചികിത്സ തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍. ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി ജയ്‌റാം രമേശ് പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമതും കൊവിഡ് പൊസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയക്കൊപ്പം കൊവിഡ് ബാധിച്ച പ്രിയങ്ക ഗാന്ധിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഇന്നത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കുകയാണെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയെ ഇഡി മുപ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top