സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ചില ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍.

ഇതിനുപുറമെ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ക്കോ/ഉപഭോക്താവിനോ യാതൊരു പ്രയോജനവും ഉണ്ടാകാത്ത തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം.

പരസ്യങ്ങള്‍ നല്‍കുന്നതില്‍ മിതത്വം പാലിക്കുകയും സ്ഥാപനങ്ങളുടെ വികസനം അതായത് ഉത്പാദനം, വിപണനം, വിതരണം, നിയമനം, ഉപഭോക്താവിനെ ബോധവത്കരിക്കല്‍/വിവരം നല്‍കല്‍ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലേ പരസ്യങ്ങള്‍ നല്‍കാവൂ. പരസ്യങ്ങള്‍ നല്‍കുന്നതിനായി കൂടുതല്‍ തുക ചെലവഴിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരസ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അനുയോജ്യമായ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

Share news
error: Content is protected !!
Scroll to Top