ആശയങ്ങള്‍ക്ക് ചിറക് നല്‍കി ‘സ്‌കൈല്‍ അപ്’ കോണ്‍ക്ലേവിന് തുടക്കം, പെരിന്തല്‍മണ്ണയില്‍ സ്റ്റാര്‍ടപ് വില്ലേജ് സ്ഥാപിക്കും: എം.എല്‍.എ

സംരംഭക ആശയങ്ങള്‍ക്ക് ഉണര്‍വ് നല്‍കി ‘സ്‌കൈല്‍ അപ്’ ബിസിനസ് കോണ്‍ക്ലേവിന് പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ബിസിനസ് സ്വപ്നങ്ങള്‍ക്ക് സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസങ്ങളിലായി കോണ്‍ക്ലേവ് നടത്തുന്നത്.

സംരംഭക ആശയമുള്ളവര്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ പെരിന്തല്‍മണ്ണയില്‍ ‘സ്‌കെയില്‍ അപ്’ സ്റ്റാര്‍ടപ് വില്ലേജ് സ്ഥാപിക്കുമെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. ബിസിനസ് ആശയമുള്ളവര്‍ക്ക് പിന്തുണയും സഹകരണവും വില്ലേജില്‍ ഉറപ്പാക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ബിസിനസ് സ്വപ്നങ്ങള്‍ക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തല്‍മണ്ണയില്‍ ഇത്തരമൊരു കോണ്‍ക്ലേവ് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നിരവധി പേര്‍ക്ക് സഹയകമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, മുന്‍ എം.പി എം.വി ശ്രേയംസ്‌കുമാര്‍, സംരംഭകരായ അനിഷ് അച്ചുതന്‍, ഷറിന്‍ കളത്തില്‍, ഷയാസ് റഫിയ മൊയ്തീന്‍, നദീം സഫ്‌റാന്‍, ഡോ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ്പ്, നോളജ് ഇക്കണോമി മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവയുടെ നടത്തുന്ന കോണ്‍ക്ലേവ് ഇന്ന് (ഫെബ്രുവരി മൂന്ന്) സമാപിക്കും. കൂടുതല്‍ ബിസിനസ് സംരംഭങ്ങള്‍ കൊണ്ടുവരികയും അതുവഴി പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് സ്‌കെയില്‍ അപ്പ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ബിസിനസ് മേഖലയിലും സംരംഭക രംഗത്തുമുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സംരംഭകള്‍ക്ക് ആവശ്യമായ സഹായങ്ങളും കോണ്‍ക്ലേവിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. അഞ്ച് വേദികളിലായാണ് കോണ്‍ക്ലേവ് നടത്തുന്നത്. നവസംരംഭകര്‍ക്കും ബിസിനസ് നടത്തുന്നവര്‍ക്കും സഹായകരമാവുന്ന രീതിയിലാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച എക്‌സിബിഷന്‍ ഹാളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.

കോണ്‍ക്ലേവില്‍ നാളെ ഫെബ്രുവരി മൂന്ന് രാവിലെ പത്തിന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ എന്നിവര്‍ പങ്കെടുക്കും. ഒരേ സമയം അഞ്ച് വേദികളിലായി വിവിധ പരിപാടികള്‍ നടക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സംരംഭകര്‍ പരിപാടിയില്‍ സംവദിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top