‘1 കിലോയുടെ സ്വര്‍ണ ബിസ്‌കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’; ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോള്‍ റെക്കോഡ് കാണിക്ക!

ജയ്പൂര്‍: രാജസ്ഥാനിലെ ചിത്തോര്‍ഗഡിലുള്ള സാന്‍വാലിയ സേത്ത് ക്ഷേത്രത്തില്‍ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികള്‍. ഒരു കിലോ വരുന്ന സ്വര്‍ണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോര്‍ഡ് സംഭവാനയാണ് രണ്ട് മാസം കൊണ്ട് ക്ഷേത്രത്തില്‍ വന്നു ചേര്‍ന്നത്. ഒരു കിലോ ഭാരമുള്ള ഒരു സ്വര്‍ണ്ണ ബിസ്‌കറ്റ്, കോടിത്തണക്കിന് പണം, ഒരു വെള്ളി പിസ്റ്റള്‍, വെള്ളി കൈവിലങ്ങുകള്‍ തുടങ്ങി അപൂര്‍വ്വമായ സംഭാവനകളുടെ വന്‍ ശേഖരമാണ് ക്ഷേത്രത്തിലെത്തിയത്.

രാജസ്ഥാനിലെ പ്രശ്‌സതമായ കൃഷ്ണ ക്ഷേത്രമാണ് സാന്‍വാലിയ സേത്ത് ക്ഷേത്രം. ഇതുവരെയുള്ള കണക്കനുസരിച്ച് 23 കോടി രൂപയാണ് സംഭാവനയായും ഭണ്ഡാരത്തില്‍ നിന്നുമായി ലഭിച്ചത്. ഒരു കിലോ തൂക്കമുള്ള സ്വര്‍ണ്ണ ബിസ്‌ക്കറ്റാണ് എല്ലാവരെയും അമ്പരപ്പിച്ച കാണിക്കകളിലൊന്ന്. കൂടാതെ ചെറിയ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍, വെള്ളി പുരാവസ്തുക്കള്‍, വെള്ളി പിസ്റ്റള്‍, വെള്ളി പൂട്ട്, താക്കോല്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ അതുല്യ വസ്തുക്കളും സംഭാവനയായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇതുവരെ കണക്കാക്കിയതില്‍ വെച്ച് റെക്കോര്‍ഡ് സംഭാവനയാണ് ഇതെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

ആദ്യഘട്ട കണക്കെടുപ്പില്‍ 11.34 കോടി രൂപയാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിന് 3.60 കോടി രൂപ ലഭിച്ചു. മൂന്നാം ഘട്ടത്തില്‍ 4.27 കോടി രൂപയം ലഭിച്ചു. ഇപ്പോഴുള്ള കണക്കനുസരിച്ച് പണമായി മാത്രം 19.22 കോടി രൂപയുണ്ട്. സംഭാവനപ്പെട്ടികള്‍, ഓണ്‍ലൈന്‍ സംഭാവനകള്‍, ഭണ്ഡാരപ്പെട്ടികള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടെയും തൂക്കവും മൂല്യനിര്‍ണ്ണയവും തുടരുകയാണ്. ചിറ്റോര്‍ഗഢില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ചിറ്റോര്‍ഗഡ്-ഉദയ്പൂര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന സാന്‍വാലിയ സേത്ത് ക്ഷേത്രം കൃഷ്ണ ഭക്തരുടെ പ്രധാന ആരാധനാലയമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top