തിരുവനന്തപുരം ലുലുമാൾ നാളെ ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേന്ദ്രമന്ത്രി വി മുരളീധരൻ ശശിതരൂർ എം പി പി സംസ്ഥാന മന്ത്രിമാർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ടെക്നോപാർക്കിന് സമീപം ആക്കുളത്ത് ആണ് മാൾ സ്ഥിതി ചെയ്യുന്നത്.
ലുലു ഗ്രൂപ്പിൻറെ കേരളത്തിലെ രണ്ടാമത്തെ മാൾ ആണ് തലസ്ഥാന നഗരിയിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണിത്. ഉദ്ഘാടനശേഷം പതിനേഴാം തീയതി മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ ഫൺ ട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാളിനകം ചുറ്റിക്കറങ്ങാൻ ഉള്ള സിപ് ലൈൻ എന്നിവയുമുണ്ട്. 3000 കാർ പാർക്ക് ചെയ്യാവുന്ന തരത്തിലുള്ള പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് മാൾ പണി കഴിപ്പിച്ചിരിക്കുന്നത്. 15,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. ജില്ലയിൽനിന്നുള്ള 600 പേരിൽ നൂറിലധികം ആളുകൾ മാൾ സ്ഥിതിചെയ്യുന്ന ആകുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിൽ ഉള്ളവരാണ്.



