മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് ജന്മനാടായ നിലമ്പൂരിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9 മണിക്ക് സംസ്‌കാരം നടക്കും.
എട്ടുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ മന്ത്രിയായി. 1981ല്‍ നായനാര്‍ മന്ത്രിസഭയിലും, 1995ല്‍ ആന്റണി മന്ത്രി സഭയിലും 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലും അംഗമായിരുന്നു.
1952ല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 7 പതിറ്റാണ്ടോളം കാലം കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പകരം വെക്കാനില്ലാത്ത നേതാക്കളിലൊരാളായാണ് ആര്യാടന്‍ അറിയപ്പെട്ടിരുന്നത്.
മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് ഒരേ മുന്നണിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആശയപരമായി തര്‍ക്കിച്ചും, സംവദിച്ചും കൊണ്ടുതന്നെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്.
1960ല്‍ കോഴിക്കോട് ഡിസിസി സക്രട്ടറിയായ അദ്ദേഹം മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യ ഡിസിസി പ്രസിഡന്റായി.. 1965ലും 1967ലും നിലമ്പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. പിന്നീട് 1977ലും, 1987 മുതല്‍ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നിലമ്പൂരില്‍ നിന്നും എംഎല്‍എ ആയി
ഭാര്യ. പിവി മറിയുമ്മ, മക്കള്‍ അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ.റിയാസ് അലി




