ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച;രണ്ടുപേര്‍ സഭയുടെ നടുത്തളത്തിലേക്ക് ചാടി,മുദ്രാവാക്യം വിളിച്ചു

ഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. രണ്ട് പേര്‍ സന്ദര്‍ശകഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ മഞ്ഞയും പച്ചയും നിറം കലര്‍ന്ന വാതകം സ്‌പ്രേ ചെയ്തു . ഇതെതുടര്‍ന്ന് ചില എംപിമാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. എംപിമാരെല്ലാം സുരക്ഷിതരാണ്.

അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്.

നീലം സിങ്, അമോല്‍ ഷിന്‍ഡെ എന്നിവരാണ് ലോക്‌സഭയില്‍ കടന്നതെന്നും ഇവര്‍ പിടിയിലായതായും പൊലീസ് അറിയിച്ചു. ഇവര്‍ യുപി സ്വദേശികളാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മൈസൂര്‍-കൊടക് എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് യുവാക്കള്‍ അകത്തു കടന്നതെന്നാണ് സൂചന. പാര്‍ലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. ഷൂസിനുള്ളിലാണ് ഇവര്‍ പുക ഉപകരണം ഒളിപ്പിച്ചത്. എംപിമാരുടെ കസേരകളിലേക്കാണ് ഇവര്‍ ചാടിയത്. അക്രമികളെ കീഴ്‌പ്പെടുത്തിയത് എംപിമാരാണ്.

സംഭവത്തിന് പാര്‍ലമെന്റ് ആക്രമണവുമായി ബന്ധമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പാര്‍ലമെന്റിലേക്കുള്ള റോഡുകള്‍ അടച്ചു. പാര്‍ലമെന്റിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

കസ്റ്റഡിയിലെടുത്ത എടുത്ത നാല് പേരെയും ദില്ലി പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് യുവാക്കളും ഒരു യുവതിയുമാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനമാണ്. ലോക്‌സഭയിലും രാജ്യസഭയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top