കശ്മീരില്‍ ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയ നാല് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. അവന്തിപുരയിലെ ടി വി താരം അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ലഷ്‌കര്‍ ഭീകരരെയാണ് വധിച്ചത്. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും മാസങ്ങളായി മേഖലയില്‍ തുടരുകയായിരുന്ന ഭീകരെയാണ് വധിച്ചതെന്നും, ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ 35 കാരിയായ അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 10 വയസുള്ള ബന്ധുവിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

അതിനിടെ ശ്രീനഗറിലെ സൗര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരേയും പൊലീസ് വധിച്ചു. സൗരയിലെ ബുച്ച്പോറയിലെ ഷാ ഫൈസല്‍ കോളനിയില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാക്കിസ്ഥാനി ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു.

Share news
error: Content is protected !!
Scroll to Top