പുതുവര്‍ഷത്തില്‍ ‘പ്ലാസ്റ്റിക്കില്ല പെരിന്തല്‍മണ്ണ’

പുതുവര്‍ഷാരംഭം മുതല്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. മാലിന്യ സംസ്‌ക്കരണത്തിനായി പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന ‘ജീവനം’ പദ്ധതിയുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാനുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരവുമാണ് നടപടി.

നിലവില്‍ കടകളിലും മറ്റുമുള്ള ഇത്തരം ഉത്പന്നങ്ങള്‍ വേഗത്തില്‍ ഒഴിവാക്കുന്നതി നൊപ്പം പുതിയവ വാങ്ങാതിരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നഗരസഭ നിര്‍ദ്ദേശം നല്‍കി. പുതുവര്‍ഷാരംഭം മുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ല. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആദ്യപടിയായി 10,000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 25000, 50000 രൂപവരെ പിഴച്ചുമത്തുമെന്നും തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കാനുമാണ് തീരുമാനം.

പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചികള്‍ ഉപയോഗിക്കണം. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരു ലക്ഷം തുണിസഞ്ചികള്‍ നിര്‍മ്മിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമിന്റെ അധ്യക്ഷതയില്‍ നഗരസഭ അധികൃതരുടെയും വ്യാപാരി കളുടെയും യോഗം ചേര്‍ന്നു. ഇതു സംബന്ധിച്ച് ബോധവത്ക്കരണ ത്തിനായുള്ള പോസ്റ്റര്‍ ചെയര്‍മാന്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും വ്യാപാരി സംഘടന നേതാക്കളും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top