എസ്. വി വേണുഗോപന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഡോ. എസ്.വി. വേണുഗോപന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഇന്ന് പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാള കഥാസാഹിത്യരംഗത്ത് നാട്ടുഭാഷയുടെ സാരള്യവും കലാത്മകമായ ഭാവലാവണ്യവും പടര്‍ത്തിയ സാഹിത്യകൃതികള്‍ കൊണ്ട് ശ്രദ്ധേയനാണ് അദ്ദേഹം. പ്രഗത്ഭനായ അധ്യാപകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.

ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, ഭൂമിപുത്രന്റെ വഴി തുടങ്ങിയ നിരവധി കഥാ സമാഹാരങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ എഴുത്തുകാരനായിരുന്നു ഡോ. എസ്.വി. വേണുഗോപന്‍ നായരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഗര്‍ഭശ്രീമാന്‍, ആദിശേഷന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങള്‍, ഒറ്റപ്പാലം തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി പുരസ്‌കാരം, സി.വി സാഹിത്യ പുരസ്‌കാരം, ഡോ. കെ എം ജോര്‍ജ് ട്രസ്റ്റ് ഗവേഷണ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top