കീവ്: തെക്കന്‍ യുക്രൈനിയന്‍ നഗരമായ മൈക്കോലൈവ് തുറമുഖത്ത് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തുന്നതായി പ്രാദേശിക ഗവര്‍ണര്‍. ഒരു കഫേയും അപ്പാര്‍ട്ട്മെന്റ് ബ്ലോക്കും ആക്രമണത്തില്‍ തകര്‍ന്നു. സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെയുള്ള വിവേചനരഹിതമായ നടപടിയാണ് ബോംബാക്രമണമെന്ന് കിം പറഞ്ഞു. പടിഞ്ഞാറന്‍ യുക്രൈനിലെ രണ്ട് എയര്‍ഫീല്‍ഡുകളില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ വിക്ഷേപിച്ചു.
അധിനിവേശ ശക്തികള്‍ രാജ്യത്തിത്ത് കൂടുതല്‍ ആഴത്തില്‍ കടക്കാന്‍ തയ്യാറെടുക്കുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്ന് ചീഫ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ലുസ്‌കയിലെയും ഇവാനോ-ഫ്രാങ്കിവ്സ്‌കിലെയും സൈനിക വ്യോമതാവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
പോളിഷ് അതിര്‍ത്തിയില്‍ നിന്ന് യഥാക്രമം 70,130 മൈല്‍ അകലെയാണ് വ്യോമതാവളങ്ങള്‍. പടിഞ്ഞാറന്‍ യുക്രൈനിലെ പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിടുന്നത് ഇതാദ്യമല്ലെങ്കിലും, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് നിന്ന് സൈന്യം വലിയ തോതില്‍ അകന്നുനില്‍ക്കുകയും റഷ്യന്‍ കരസേന കിഴക്ക് ഭാഗത്ത് തുടരുകയും ചെയ്യുന്നു.
പോളണ്ടിന്റെ മിഗ്-29 യുദ്ധവിമാനങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തിന് മറുപടിയായാണ് റഷ്യ എയര്‍ഫീല്‍ഡുകള്‍ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.




