
കീവ്: പത്തുദിവസം പിന്നിട്ട രൂക്ഷമായ യുക്രൈന്‍ ആക്രമണം താത്കാലികമായി നിര്‍ത്താനുള്ള ധാരണ ലംഘിച്ച് റഷ്യ. പാരാട്ടംകടുത്ത മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഏഴു മണിക്കൂര്‍ വെടിനിര്‍ത്തലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറായത്.
ശനിയാഴ്ച 11 മുതല്‍ നാലുവരെ ആക്രമണം നിര്‍ത്താനായിരന്നു ധാരണ. എന്നാല്‍, നാലുമണിവരെ കാത്തുനില്‍ക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ റഷ്യ ഷെല്ലാക്രമണം പുനരാരംഭിച്ചു. തുടര്‍ന്ന് തുറമുഖനഗരമായ മരിയുപോലില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചതായി യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.
കടുത്ത ഷെല്ലാക്രമണം നടക്കുന്നതിനാല്‍ മരിയുപോല്‍, വെല്‍നോവക നഗരങ്ങളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ ഒഴിപ്പിക്കാനും മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനായി പ്രത്യേക ഇടാഴി ഒരുക്കാനായിരുന്നു വെടിനിര്‍ത്തല്‍ ധാരണ. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍നടന്ന രണ്ടാംഘട്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കരാര്‍ പാലിക്കാനായി തങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ കാര്യങങളും ചെയ്യുന്നുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു.




