Edit Content

Section

Edit Content

റഷ്യ – യുക്രെയ്ൻ സമാധാന കരാറിന് ധാരണ

HIGHLIGHTS : Russia-Ukraine peace agreement reached

ന്യൂയോര്‍ക്ക്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.

സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്കി പ്രതികരിച്ചു. ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കാണുമെന്നും സെലൻസ്കി അറിയിച്ചു. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. തന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പ്രസിഡന്‍റ് പുടിനുമായി സംസാരിക്കുമെന്നും ഇതേസമയം അമേരിക്കൻ സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോള്‍ യുക്രെയ്ൻ പ്രതിനിധികളുമായുംചര്‍ച്ച നടത്തും. ഈയാഴ്ച കീവിൽ വെച്ച് യുഎസ് സൈനിക സെക്രട്ടറിയുമായി യുക്രെയ്ൻ പ്രസിഡന്‍റ് സെലന്‍സ്കിയുടെ സൈനിക മേധാവിയുമായി ചര്‍ച്ച നടത്തും.

യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നൽകിയത്. ട്രംപിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അമേരിക്കൻ ശക്തിക്കാണെന്നുമാണ് സെലന്‍സ്കി വ്യക്തമാക്കിയത്. അതേസമയം, യുക്രെയ്നിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്‍റികളും യുക്രെയ്ന്‍റെ കിഴക്കൻ മേഖലകളിലെ സംഘർഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉൾപ്പെടെ റഷ്യയും യുക്രെയ്നും ഇപ്പോഴും കടുത്ത വിയോജിപ്പിലായിരിക്കുന്ന ചില വിഷയങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!