പോലിസിന്റെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നു; പോലീസ് അസോസിയേഷനെതിരെ കോടിയേരി

പത്തനംതിട്ട: പോലീസ് സ്‌റ്റേഷനുകളില്‍ റൈറ്റര്‍ ചുമതലയടക്കം നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. അവര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോവുകയാണ്. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പോകാനാണ് താത്പര്യം. സ്റ്റേഷനിലെ നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാന്‍ ആളില്ലാതെ വരുമ്പോള്‍ ആ ഒഴിവുകളില്‍ ആര്‍എസ്എസ്സുകാര്‍ കയറുക്കൂടുകയാണ്. അവര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസില്‍ 40% ആര്‍.എസ്.എസ് – യു.ഡി.എഫ് ചായ്വുള്ളവരാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു കോടിയേരി.

കെ റെയിലില്‍ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് തളരില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. ശാസ്ത്രസാഹിത്യ പരിഷത്ത് പാര്‍ട്ടിയുടെ പോഷക സംഘടനയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തിന് സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

ആരും ആരെയും ചാരി നില്‍ക്കേണ്ട. ചുറ്റും വലയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിഭാഗീയത പുലര്‍ത്തി അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പാര്‍ട്ടി നേതാവ് വരുന്നത് ആദ്യമല്ല. പി.കെ ചന്ദ്രാനന്ദന്റെ പേര് പരാമര്‍ശിച്ചായിരുന്നു കോടിയേരിയുടെ മറുപടി.

 

Share news
error: Content is protected !!
Scroll to Top