
കുന്നമംഗലം: തട്ടിപ്പും കവർച്ചയും മോഷണവും പതിവാക്കിയ കുപ്രസിദ്ധ മോഷ്‌ടാവ് പൂവാട്ട്പറമ്പ് പ്രശാന്ത് (40) പൊലീസ് പിടിയിൽ. ഡിസിപി അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് എസിപി എ ന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബര ബൈക്കിൽ കറങ്ങവേയാണ് വലയിലായത്. ഇതോടെ മെഡിക്കൽ കോളേജ്, നടക്കാവ്, കൊയിലാണ്ടി, തലശേരി, കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകൾക്ക് തുമ്പുണ്ടായി.
മദ്യത്തിന് അടിമയായ പ്രതി ആഡംബര ജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറിൽ നിന്നും ഹോട്ടലിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും മറ്റും പരിചയം നടിച്ച് ആളുകളെ പ്രത്യേകിച്ച് വയോധികരെയും അതിഥി തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവരുന്നതാണ് രീതി. തലശേരിയിൽ വയോധികനായ ഓട്ടോ ഡ്രൈവറോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് സ്വർണ മോതിരം കവർന്നു. കണ്ണൂരിൽ അതിഥി തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോയി അവരുടെ പണവും മൊബൈലും കവർന്നു.
കഴിഞ്ഞ ആഴ്ച കോഴിക്കോടു വച്ച് പരിചയപ്പെട്ട യുവാവിന്റെ ആഡംബര ബൈക്ക് മോഷ്ടിച്ചു. ബസ് സ്റ്റോപ്പിൽ വച്ച് പരിചയപ്പെട്ട വയോധികനെ ജ്യൂസ് വാങ്ങി നൽകി പരിചയം നടിച്ച് വീട്ടിലേക്കാക്കിത്തരാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി മൊബൈലും പണവും കവർന്നു.
കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമീഷണർ എ ഉമേഷ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



