നദീജലം ഇനി സുരക്ഷിതം; റീസൈക്ക്ളിംഗ് യൂണിറ്റുകള്‍ വിജയം

തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്ളിംഗ് യൂണിറ്റുകള്‍ വിജയം. കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേര്‍ത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്ളിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്ളിംഗ് യൂണിറ്റുകള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം ബി. ഐ. എസ് 0500:2012 അനുസരിച്ചുള്ള എല്ലാ ഗുണനിലവാരവും പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ജലശുദ്ധീകരണ പ്രക്രിയകളില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ ജലനഷ്ടം സംഭവിക്കുമ്പോള്‍ റീസൈക്ക്ളിംഗിലൂടെ രണ്ടു ശതമാനമായി നഷ്ടം കുറയ്ക്കാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നദികളില്‍ നിന്ന് ശേഖരിക്കുന്ന അസംസ്‌കൃതമായ ജലം അരിച്ചെടുത്ത് വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന ജലത്തിന്റെ ടര്‍ബിഡിറ്റിയും, പി എച്ച് മൂല്യവും പരിശോധിക്കുന്നു. അതിനുശേഷം ശുദ്ധീകരണത്തിന് ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ അളവ് തീരുമാനിക്കും. ഇതിനുവേണ്ടി ജാര്‍ ടെസ്റ്റ് നടത്തും. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള യന്ത്രസംവിധാനത്തിലൂടെ ശുദ്ധീകരിക്കേണ്ട വെള്ളത്തിലേക്ക് രാസപദാര്‍ത്ഥങ്ങള്‍ കടത്തിവിടുന്നു.

ജലത്തില്‍ ഇരുമ്പ്, മാംഗനീസ് തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെട്ടാല്‍ അവ നീക്കം ചെയ്യുന്നതിന് വെള്ളം എയറേറ്ററുകളിലൂടെ കടത്തിവിടും. അതിനുശേഷം ക്ലാരിഫയറിലൂടെ കടത്തിവിട്ട് കൊയാഗുലേഷന്‍, ഫ്ലോക്കുലേഷന്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കും. ഈ ഘട്ടം കഴിയുമ്പോഴേക്കും 90 ശതമാനത്തിലധികം മാലിന്യവും ഒഴിവാകും. പിന്നീട് മണല്‍ അരിപ്പയിലൂടെ കടന്നുവരുന്ന വെള്ളത്തിലെ അവശേഷിക്കുന്ന മലിന വസ്തുക്കളും നീക്കം ചെയ്യപ്പെടും. ഈ വെള്ളം ക്ലോറിനേഷന്‍ നടത്തുന്നതോടെ വിതരണത്തിന് തയ്യാറാകും.

 

Share news
error: Content is protected !!
Scroll to Top