ബെല്‍ജിയത്തെ മൊറോക്കോ പരാജയപ്പെടുത്തിയതിന് പിന്നാലെ ബ്രസല്‍സില്‍ കലാപം

ബ്രസല്‍സ്: ലോകകപ്പ് ഫുട്‌ബോളില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
മൊറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. ബെല്‍ജിയത്തിന്റെ പരാജയത്തില്‍ ക്ഷുഭിതരായ ഫുട്‌ബോള്‍ ആരാധകരാണ് ബ്രസല്‍സില്‍ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകള്‍ ആരാധകര്‍ അടിച്ചു തകര്‍ത്തു. വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രക്ഷോഭകാരികള്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസന്‍ കണക്കിന് ആളുകള്‍ പൊലീസുമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി.’ എന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധകരുടെ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ആരാധകരുടെ ആക്രമണങ്ങളില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. പൊലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. പൊതു ക്രമം നിലനിര്‍ത്താന്‍ പൊലീസ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.’ എന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തു.

73-ാം മിനുട്ടില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92-ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ മൊറോക്കോയ്ക്കായി നേടിയത്. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യയ്‌ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു.

Share news
error: Content is protected !!
Scroll to Top