അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര: വിവരാവകാശ കമ്മിഷണര്‍

അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും അതിന്റെ ഉപാധിയാണ് വിവരാവകാശ നിയമമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി കെ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിവരാവകാശ നിയമം ഉദ്യോഗസ്ഥരില്‍ ഉത്തരവാദിത്വബോധവും ജനങ്ങളില്‍ അവകാശ ബോധവും സൃഷ്ടിച്ചു. വിപ്ലവാത്മകമായ ഈ നിയമത്തെക്കുറിച്ച് ജനങ്ങള്‍ ഇന്ന് ഏറെ ബോധവാന്മാരാണ്. അവരില്‍നിന്ന് വിവരം മറിച്ചു വെക്കാന്‍ സാധ്യമല്ല. അതിനാല്‍ വിവരാവകാശ അപേക്ഷകളില്‍ വ്യക്തമായ മറുപടി നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവരാവകാശ നിയമം നടപ്പാക്കപ്പെട്ടിട്ട് 19 വര്‍ഷമായിട്ടും പല അപേക്ഷകളിലും വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും നല്‍കിയതായി കാണുന്നില്ല. ഇക്കാര്യത്തില്‍ എസ്പിഐഒ മാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വിവരാവകാശ അപേക്ഷകളില്‍ എത്രയും പെട്ടെന്ന് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഒന്നാം അപ്പീലില്‍ വിവരം ലഭ്യമാക്കുന്ന തരത്തില്‍ തീര്‍പ്പാക്കാന്‍ അപ്പലേറ്റ് അതോറിറ്റിയും പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ടതാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എസ്പിഐഒ , അപ്പലേറ്റ് അതോറിറ്റിമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷനര്‍ വിവരാവകാശ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. എഡിഎം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയരക്ടര്‍ ബൈജു ജോസ് സ്വാഗതവും അസി. ഡയരക്ടര്‍ കെ സരുണ്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top