ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്നു മുതല്‍ പുന:സ്ഥാപിക്കും: മന്ത്രി ജി.ആര്‍. അനില്‍

ഇ-പോസ് മുഖേന 29 മുതല്‍ റേഷന്‍ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എന്‍.ഐ.സി പൂര്‍ത്തിയാക്കി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി.

29 രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top