രത്തന്‍ ടാറ്റ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ (87) അന്തരിച്ചു. അസുഖ ബാധിതനായി മുംബൈയില്‍ ചികിത്സയിലാരുന്നു.ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നല്‍കി ആദരിച്ചു.

1937 ഡിസംബര്‍ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ല്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി. 1961ല്‍ കുടുംബ ബിസിനസായ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്‌മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തന്‍ ടാറ്റയുടെ കീഴിലാണ്.

1991ല്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാനമേറ്റു. രാജ്യം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി. 1998 ഡിസംബര്‍ 30ന് ഇന്ത്യയില്‍ നിര്‍മിച്ച ‘ഇന്‍ഡിക്ക’ കാര്‍ പുറത്തിറക്കി. ഇന്‍ഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത്ഇന്ത്യന്‍ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

2000-ല്‍ ഗ്രൂപ്പ് ലണ്ടന്‍ ആസ്ഥാനമായുള്ള ടെറ്റ്ലി ടീ ഏറ്റെടുത്തു. 2004-ല്‍ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്സിന്റെ ട്രക്ക്-നിര്‍മ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ല്‍ ആംഗ്ലോ-ഡച്ച് സ്റ്റീല്‍ കമ്പനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012 ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചു. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രത്തന്‍ ടാറ്റ പിന്തുണ നല്‍കി. അവിവാഹിതനാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top