ഷയിന്‍ താനൂര്‍
അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നെഞ്ചോട് ചേര്‍ത്തുപിടിക്കാനുള്ള ഭാഗ്യം ലഭിച്ചവര്‍ വളരെ കുറവാണ്. ഇവിടെ ഒരു ചെറുപ്പക്കാരന് തന്റെ പ്രവര്‍ത്തന മേഖലയിലെ മികവ് കൊണ്ട് അത്തരമൊരു അവസരം ലഭിച്ചിരിക്കുന്നു. സ്‌കൂള്‍ നാടകങ്ങളില്‍ നിന്നും ചായം തേച്ച് തുടങ്ങിയ ആ ചെറുപ്പക്കാരന്‍ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പട്ടികയിലും ഇടം പിടിച്ചിരിക്കുന്നു. ഇത്തവണത്തെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട രഞ്‌ജിത്ത് അമ്പാടിയാണ് അപൂര്‍വ്വമായ നേട്ടത്തിന് ഉടമയായിരിക്കുന്നത്.
2004, 2008,2009,2017 വര്‍ഷങ്ങളില്‍ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച രഞ്‌ജിത്തിന് ഇത്തവണത്തെ അവാര്‍ഡ് കൂടി ലഭിച്ചപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും അധികം സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്‌റ്റായി മാറി.
ഹെലന്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്‌ജിത്തിന് ഇത്തവണത്തെ അവാര്‍ഡ് ലഭിച്ചത്.
ബ്ലെസ്സിയുടെ കാഴ്‌ചയിലൂടെയാണ് സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്‌ജിത്ത് സിനിമാരംഗത്ത് സജീവമാകുന്നത്. ഇപ്പോള്‍ പ്രിഥ്വീ നായകനാകുന്ന ആടുജീവിതം വരെ നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ചായംതേച്ചു.
ഇതിനിടെ മമ്മുട്ടിയുടെയും നിവിന്‍ പോളിയുടെയും ഡബിള്‍ റോളുകളിലെ വ്യത്യസ്‌ത മേക്ക് ഓവറുകളെ തന്റെ കൈകള്‍ കൊണ്ട് സമ്പനമാക്കാന്‍ കഴിഞ്ഞത് പ്രൊഫഷണല്‍ രംഗത്തെ ഒരു നേട്ടമായി രഞ്‌ജിത്ത് കരുതുന്നു. മലയാളത്തിന് പുറമെ കടല്‍, മരിയാന്‍, മാരാ തുടങ്ങിയ തമിഴ്‌ചിത്രങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകൻ ബ്ലെസി ചിത്രീകരിച്ച ഡോക്യുമെന്‍ററിയിലും രഞ്ജിത്ത് ഭാഗവാക്കായി. ഇത് ഗിന്നസ് റെക്കോർഡിന് അർഹനാക്കി.
ഷൂട്ടിങ്ങിന്റെ ഭാഗമായി യു.എസ്.എ, കാനഡ, സിംഗപ്പൂർ, മലേഷ്യ, യു.എ.ഇ, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും സന്ദർശിച്ചിട്ടുണ്ട്.
ലളിതമായ ജീവിതരീതിയും, പെരുമാറ്റവും മൃദുഭാഷിയുമായ രഞ്ജിത്ത് സെറ്റുകളിൽ ഏറെ പ്രിയനാണ്. നോർത്ത് പറവൂർ സ്വദേശികളായ വേണുഗോപാൽ ശൈലജ എന്നിവരുടെ മകനാണ്. ലക്ഷ്മിയാണ് ജീവിതപങ്കാളി. ഏകമകൻ യുവാ ആർ. ജിത്ത്. സഹോദരൻ രതീഷ് അമ്പാടിയും മേക്കപ്പ് ആർട്ടിസ്റ്റാണ്.
കഠിനാദ്ധ്വാനവും ആത്മവിശ്വാസവുമാണ് തനിക്ക് ലഭിച്ച പുരസ്കാരങ്ങൾക്ക് പിന്നിലെന്ന് രഞ്ജിത്ത് മലബാരി ന്യൂസിനോട് പറഞ്ഞു….




