റെയില്‍ യാത്രാനിരക്ക് വര്‍ധന ഇന്നുമുതല്‍

ന്യൂഡല്‍ഹി : യാത്രക്കാര്‍ക്കു മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് തിങ്കളാഴ്ച മുതല്‍ റെയില്‍വേ നിരക്ക് വര്‍ധന നിലവില്‍ വരും. ഇന്ധന ചെലവും കൂടുന്ന ക്രമത്തില്‍ ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന പുതിയ നയത്തിന് തുടക്കമിട്ടാണ് എല്ലാ മെയിന്‍ – എക്‌സ്പ്രസ്സ് ട്രെയിനുകളിലും രണ്ടു ശതമാനം നിരക്കുവര്‍ധന നടപ്പാക്കുന്നത്. പുതിയ നയമനുസരിച്ച് ഓരോ ആറു മാസം കൂടുമ്പോഴും യാത്രാ നിരക്ക് പുനഃപരിശോധിക്കും. എന്നാല്‍ ഇന്ധനചെലവ് കുത്തനെ ഉയരുന്ന ഘട്ടങ്ങളില്‍ ആറുമാസമെന്ന സമയപരിധി ബാധകമായിരിക്കില്ലെന്ന് റെയില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ചരക്കു കൂലിയില്‍ 1.7 ശതമാനം വര്‍ധനയും നടപ്പാകും.

ജനുവരിയില്‍ യത്രാ നിരക്ക് 20 ശതമാനം കൂട്ടിയതിന് പുറമെയാണ് ഇപ്പോഴത്തെ വര്‍ധന. കഴിഞ്ഞയാഴ്ച ചരക്കുകൂലിയില്‍ ഉല്‍സവ സീസണ്‍ ചാര്‍ജെന്ന പേരില്‍ 15 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 1.7 ശതമാനം കൂടി കൂട്ടുന്നത്. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിന് റെയില്‍ മന്ത്രാലയത്തിന്റെ നടപടി വഴിയൊരുക്കും.

ഇന്ധന ചെലവുകള്‍ കൂടിയതിനാല്‍ 1200 കോടിയുടെ അധിക ബാധ്യത നടപ്പു വര്‍ഷം റെയില്‍വേക്കുണ്ടെന്ന കാരണം കാട്ടിയാണ് നിരക്കു വര്‍ധന. യാത്രാക്കൂലി വര്‍ദ്ധനയിലൂടെ 420 കോടിയും ചരക്കുകൂലി വര്‍ദ്ധനയിലൂടെ 790 കോടി രൂപയും നടപ്പുവര്‍ഷത്തെ ശേഷിക്കുന്ന മാസങ്ങളില്‍ റെയില്‍വേക്ക് അധിക വരുമാനം ലഭിക്കും. ദരിദ്രര്‍ക്ക് ആഡംബരയാത്രയെന്ന വിശേഷണത്തോടെ തുടങ്ങിയ തുരന്തോ ട്രെയിനുകളുടെ നിരക്ക് രാജധാന – ശതാബ്ദി ട്രെയിനുകളുടേതുമായി ഏകീകരിക്കാനും റെയില്‍വേ തീരുമാനിച്ചു.

 

Share news
error: Content is protected !!
Scroll to Top