രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും

ദില്ലി: രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.

ന്യൂഡല്‍ഹി രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല. ഇന്നു വൈകിട്ട് 5നു ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവില്‍ സോണിയ ഗാന്ധിയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.

ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പ്രശംസിച്ചു. തിരിച്ചുവരവിനായി കോണ്‍ഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങള്‍ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തുടനീളം ഉടനടി സാമൂഹിക- സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളില്‍ തീരുമാനമുണ്ടാക്കാനും പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top