വര്‍ഗീയ പരാമര്‍ശം; കൗണ്‍സിലറെ തടയാനൊരുങ്ങി ഡിവൈഎഫ്‌ഐ, പ്രതിരോധിക്കാന്‍ യൂത്ത് ലീഗും; പരപ്പനങ്ങാടി നഗരസഭാ പരിസരത്ത് സംഘര്‍ഷം

പരപ്പനങ്ങാടി : വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂളത്ത് അസീസിനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ ക്കാരും പ്രതിരോധിക്കാനൊരുങ്ങിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ ചൊവ്വാഴ്ച പരപ്പനങ്ങാടി നഗരസഭാ പരിസരത്താണ് സംഘര്‍ഷമുണ്ടായത്.

മുനിസിപ്പല്‍ ചെയര്‍മാനെയും കൗണ്‍സിലറെയും തടയുമെന്നു നേരത്തെ കിട്ടിയ സൂചന അനുസരിച്ചു യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് സംഘര്‍ഷം.
കൌണ്‍സില്‍ യോഗത്തിനെത്തുന്ന കൗണ്‍സിലര്‍ കൂളത് അസീസിനെയും ചെയര്‍മാന്‍ എ ഉസ്മാനെയും തടയാനായിരുന്നു ഡിവൈഎഫ്‌ഐ യുടെ പദ്ധതി എന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു .ഇതനുസരിച്ചു ചെയര്‍മാനും കൗണ്‍സിലര്‍ക്കും സംരക്ഷണം ഒരുക്കാനാണ് തങ്ങള്‍ എത്തിയതെന്ന് യൂത്ത്‌ലീഗ് നേതാവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ പി പി ഷാഹുല്‍ഹമീദ് പറഞ്ഞു .എന്നാല്‍ വര്‍ഗീയ പരാമര്‍ശം ശബ്ദ സന്ദേശത്തിലൂടെ പ്രചരിപ്പിച്ച ആരോപണ വിധേയനായ കൗണ്‍സിലര്‍ അസീസ് കൂളത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും ആരെയും തടയാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിപിഎം നേതാവും പ്രതിപക്ഷ കൗണ്‍സിലറുമായ ടി കാര്‍ത്തികേയന്‍ പറഞ്ഞു .

ഡി വൈഎഫ്‌ഐ സമരത്തെ പ്രതിരോധിക്കാനായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തു തമ്പടിച്ചതോടെ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന സാഹചര്യമുണ്ടായെങ്കിലും തക്ക സമയത്തു പോലീസ് എത്തി ഇരു കൂട്ടരെയും വേറിട്ട് നിര്‍ത്തിയതിനാല്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു . ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് ജയചന്ദ്രന്‍ ,ടി കാര്‍ത്തികേയന്‍ ,എം ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി .മുസ്ലിം യൂത്ത് ലീഗ് പ്രതിരോധത്തിന് പി പി ഷാഹുല്‍ഹമീദ് ,കെപി നൗഷാദ് ,പി അലി അക്ബര്‍ ,വി എ കബീര്‍ ,ആസിഫ് പാട്ടശേരി എന്നിവര്‍ നേതൃത്വം നല്‍കി . എന്നാല്‍ കൗണ്‍സിലര്‍ അസീസ് കുളത്ത് കൌണ്‍സില്‍ യോഗത്തിനു എത്തിയിരുന്നില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top