ഇനി ഖത്തറില്‍ വിദേശികള്‍ക്കും ഭൂമി സ്വന്തമാക്കാം

ദോഹ: രാജ്യത്ത് ഖത്തരികളെല്ലാത്തവര്‍ക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള കരട് നിയമത്തിന് അംഗീകാരം ലഭിച്ചത് വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ധനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അംഗീകാരം നല്‍കിയത്.

ഭൂമി സ്വന്തമായി കൈവശപ്പെടുത്താന്‍ കഴിയുന്നതിന് പുറമെ കെട്ടിടങ്ങളും വീടുകളും വാണിജ്യകെട്ടിടങ്ങളും നിര്‍മ്മിക്കാനും അവ വാടകയ്ക്ക് നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രത്യേക നിബന്ധനകളോടെ മാത്രമേ ഭൂമി സ്വന്തമാക്കാന്‍ സാധിക്കുകയൊള്ളു. ഏതൊക്കെ പ്രദേശങ്ങളിലാണ് ഭൂമി സ്വന്തമാക്കാന്‍ സാധിക്കുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാമെന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇത് ശൂറാ കൗണ്‍സിലിലേക്ക് അയച്ചിട്ടുണ്ട്. ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശയ്ക്കനുസരിച്ച് ആവശ്യമെങ്കില്‍ ഭേദഗതിവരുത്തി കരട് നിയമം മന്ത്രിസഭ പാസാക്കുകയും അവസാന അംഗീകാരത്തിനായി അമീറിന് വിടുകയും ചെയ്യും.

നേരത്തെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവാസികള്‍ക്ക് സ്ഥിരം താമസാനുമതി ലഭിക്കുന്ന നിയമം നേരത്തെ ഖത്തര്‍ പാസാക്കിയിരുന്നു. പ്രവാസികള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ നിയമത്തെ നോക്കിക്കാണുന്നത്.

Share news
error: Content is protected !!
Scroll to Top