ഖത്തറില്‍ ആരോഗ്യത്തിന് ഹാനീകരമാവുന്ന ഉല്‍പന്നങ്ങള്‍ക്കും ആഢംബര വസ്തുക്കും പ്രത്യേക നികുതി

ദോഹ:രാജ്യത്ത് ആരോഗ്യത്തിന്  ഹാനികരമാവുന്ന ഉല്‍പന്നങ്ങള്‍ക്കും തദ്ദേശീയമായി നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ആഡംബര വസ്‌തുക്കള്‍ക്കും പ്രത്യേക നികുതി ചുമത്താനുള്ള കരടു നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തൊക്കെ ഉല്‍പന്നങ്ങള്‍ക്കാണ്‌ നികുതി ചുമത്തേണ്ടതെന്നും എത്രശതമാനം നികുതിയാണ്‌ ചുമത്തേണ്ടതെന്നും സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള അവകാശം മന്ത്രിതല സമിതിക്കാണ്‌ നല്‍കിയിരിക്കുന്നത്‌. പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗമാണ്‌ സെലക്‌ടിവ്‌ ടാക്‌സ്‌ നിയമത്തിന്‌ അംഗീകാരം നല്‍കിയത്‌.

ബഹ്‌റൈനില്‍ ചേര്‍ന്ന ജിസിസി സുപ്രീംകൗണ്‍സിലിന്റെ മുപ്പത്തിയേഴാമതു യോഗതീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഖത്തര്‍ കരടുനിയമത്തിനു രൂപം നല്‍കിയത്‌. എല്ലാ ജിസിസി രാജ്യങ്ങളിലും ഒരേ നികുതിനിരക്കാവും ഈടാക്കുക. സമുദ്രയാനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ഗതാഗത, വാര്‍ത്താവിനിമയ മന്ത്രിയുടെ കരടു നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. ജലഗതാഗതം പൂര്‍ണസുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ്‌ കരടുനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്‌.

എന്നുമുതലാണ്‌ നികുതി ഈടാക്കിത്തുടങ്ങേണ്ടത്‌, നികുതി ഈടാക്കുന്ന ഉല്‍പന്നങ്ങളുടെ മൂല്യനിര്‍ണയം, പ്രത്യേക നികുതി സംബന്ധമായ കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍, നികുതി രജിസ്‌ട്രേഷനും നികുതിപിരിവ്‌ രേഖകളുടെ സൂക്ഷിപ്പും, നികുതി ഈടാക്കേണ്ട ഉല്‍പന്നങ്ങളുടെ നീക്കം, നികുതി നിര്‍ണയം, നികുതി കിഴിവ്‌ അനുവദിക്കാവുന്ന സാഹചര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തിയാണ്‌ കരടുനിയമം തയാറാക്കിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top