ഖത്തറില്‍ സാഹസിക ഡ്രൈവിംഗിനെതിരെ ശക്തമായ നടപടി;ആഭ്യന്തരമന്ത്രാലയം

ദോഹ: സാഹസിക ഡ്രൈവിംഗിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രാലയം. അശ്രദ്ധമായും സാഹസികമായും ഡ്രൈവ് ചെയ്താല്‍ വാഹനം മൂന്നു മാസത്തേക്കു പിടിച്ചെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 3000 റിയാല്‍ പിഴയും ശിക്ഷലഭിക്കും. അതെസമയം നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചു പൊതു മുതല്‍ നശിപ്പിച്ചാല്‍ അതിനുള്ള ചെലവും ഡ്രൈവറില്‍ നിന്ന് ഈടാക്കാം. റോഡിനു കേടുപാടു പറ്റിയാല്‍ പൊതുമരാമത്ത് വകുപ്പായ അഷ്ഗാലാണ് ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് കേസ് അഷ്ഗാലിനു കൈമാറും. അഷ്ഗാല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇത്തരത്തിലുള്ള നമിയ ലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് വരികയാണെന്ന് ട്രാഫിക്ക് പോലീസിനെ ഉദ്ധരിച്ച് ‘ദ് പെനിന്‍സുല’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിന്റെ ചിത്രം ട്രാഫിക് പോലീസുമായി പങ്കുവെക്കാവുന്നതാണ്.

ഇക്കാര്യം ട്രാഫിക് പോലീസ് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. സാധാരണഗതിയില്‍ വിദൂരമായ സ്ഥലങ്ങളിലെ റോഡുകളിലാണ് ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങള്‍ നടക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന ഡ്രവിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ട്രാഫിക് പോലീസിനെ അറിയിക്കാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top