HIGHLIGHTS : ദോഹ: രാജ്യത്ത് ഫോണ്‍ ഹാക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കമ്യൂണിക്കേഷന്‍ മന്ത്രാലയം രംഗത്ത്. സമാര്‍ട് ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി കടക...
ദോഹ: രാജ്യത്ത് ഫോണ്‍ ഹാക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കമ്യൂണിക്കേഷന്‍ മന്ത്രാലയം രംഗത്ത്. സമാര്‍ട് ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി കടകളില്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം. വിശ്വാസമില്ലാത്ത കടകളില്‍ ഫോണിന്റെ കേടുപാടുകാള്‍ തീര്‍ക്കാന്‍ നല്‍കുമ്പോള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍ക്കുന്നു. മുന്‍കരുതലുകള്‍ എടുത്താലും വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ വൈഫൈ സേവനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. സുരക്ഷിതമായ വെബ്സൈറ്റുകളിലേക്കും ആപ്ലിക്കേഷനുകളിലേക്കും മാത്രമേ ഇത്തരം വൈഫൈ മുഖേന പ്രവേശിക്കാവൂ. വളരെയേറെ പ്രധാനപ്പെട്ട വിവരങ്ങൾ ഒരിക്കലും ഇത്തരം വൈഫൈ മുഖേന പങ്കുവയ്ക്കരുതെന്നും മന്ത്രാലയം അറിയിച്ചു
സ്മാർട് ഫോണുകളിലെയും കംപ്യൂട്ടറുകളിലെയും വിവരങ്ങളുടെ ബാക്ക്അപ് സൂക്ഷിക്കണം. പ്രധാനപ്പെട്ട വിവരങ്ങൾ ഒരിക്കലും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് ‘സ്വകാര്യ’മാണെങ്കിലും, ഫോളോവേഴ്സിനെ പൂർണവിശ്വാസമാണെങ്കിലും ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കരുത്. സ്മാർട്ഫോണിലോ, കംപ്യൂട്ടറുകളിലോ വരുന്ന സന്ദേശങ്ങളോടു പ്രതികരിക്കുന്നതിനു മുൻപു പലവട്ടം ആലോചിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.
കംപ്യൂട്ടറുകളിലും സ്മാർട് ഫോണുകളിലും ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ എല്ലാവരും തയാറാവണം. ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.ഡിജിറ്റൽ ഉപകരണങ്ങളിലും പ്ലാറ്റ്ഫോമുകളിലും ഏറ്റവും ശക്തമായ പാസ്‌വേഡ് ഉപയോഗിക്കണം. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നതും അബദ്ധമാണ്. പാസ്‌വേഡുകൾ എളുപ്പം ചോർത്തിയെടുക്കാനാവുമെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പറയുന്നു.
സാങ്കേതികവിദ്യയിലുണ്ടാവുന്ന മാറ്റങ്ങളുടെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളുടെ രീതി നിരന്തരം മാറിവരികയാണെന്ന് ആഭ്യന്തരവകുപ്പിലെ സിഐഡിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള വിഭാഗം മേധാവി ലഫ്. കേണൽ അലി ഹസൻ അൽ കുബൈസി പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്യുക, വഞ്ചന എന്നിവയാണു സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത്.
സൈബർ സുരക്ഷ മുൻനിർത്തി സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണു പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നത്.