പുഷ്പ 2 റിലീസ്; തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒന്‍പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സംഭവിച്ചു. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് മരണ വിവരം പുറത്തുവിട്ടത്.

പുഷ്പ 2 റിലീസ് ദിന തലേന്ന് ജനുവരി നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്‌സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്റെ നില ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

അതേസമയം, തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. കുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്നങ്ങള്‍ മൂലമാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അര്‍ജുന്റെ പ്രതികരണം. കേസ് നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാന്‍ എത്തുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top