ഗോതാബയക്കെതിരെ മാലിദ്വീപിലും പ്രതിഷേധം, സിംഗപ്പൂരിലേക്ക് കടക്കും

കൊളംബോ: മാലിദ്വീപിലേക്ക് കടന്ന മുന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി. മാലിദ്വീപ് തലസ്ഥാനമായ മാലിയിലാണ് പ്രതിഷേധം നടന്നത്. നിലവില്‍ മാലിദ്വീപിലെ ഒരു റിസോര്‍ട്ടില്‍ അഭയം പ്രാപിച്ചിട്ടുള്ള ഗോതാബയ സിംഗപ്പൂരിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനും പ്രതിപക്ഷത്തിനും സമ്മതനായ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിക്കാനാണ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയോട് വിക്രമസിംഗെ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായിരുന്നു വിക്രമസിംഗയെ ആക്ടങ് പ്രസിഡന്റായി സ്പീക്കര്‍ തിരഞ്ഞെടുത്തത്.

റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥയും കൊളംബോയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സൈനിക മേധാവികളോടു സമാധാനം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്നും റനില്‍ വ്യക്തമാക്കി.

ശ്രീലങ്കയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് മന്ത്രിസഭയില്‍ അഭിപ്രായമുയര്‍ന്നതെന്നും വിക്രമസിംഗെ സ്പീക്കറെ അറിയിച്ചു. ഇതിനിടെ വിക്രമസിംഗെയും രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമായി. പാര്‍ലമെന്റിന് സമീപം പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. വിക്രമസിംഗെ രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസടക്കം പ്രക്ഷോഭകര്‍ ഇന്ന് കൈയേറിയിരുന്നു.

Share news
error: Content is protected !!
Scroll to Top