ലാഭത്തിൻ്റെ പങ്ക് എല്ലാവർക്കും; ലോക തൊഴിലാളി ദിനത്തിൽ രേഖാചിത്രം ലാഭവിഹിതം എല്ലാവർക്കും നൽകി വേണു കുന്നപ്പിള്ളി

HIGHLIGHTS : Profit share for everyone; Venu Kunnappilly gives profit share to everyone on World Workers' Day

malabarinews

ഇപ്പോൾ മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. ഇപ്പോഴിതാ, ചിത്രത്തിനായി നേരത്തെ തന്നെ നൽകിയ ശമ്പളത്തിന് പുറമേ, ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന്, ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ചിത്രത്തിൻ്റെ ലാഭത്തിൻ്റെ ഒരു വിഹിതവും നൽകിയിരിക്കുകയാണ് വേണു കുന്നപ്പിള്ളി  .

മാളികപ്പുറം എന്ന ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചപ്പോഴും അദ്ദേഹം ഇതേ കാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ആണ് അദ്ദേഹം തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റെ ലാഭ വിഹിതമായി ഒരു തുക നിക്ഷേപിച്ചത്.

രേഖാചിത്രത്തിൻ്റെ ഭാഗമായ, അതിൻ്റെ ലൈൻ പ്രൊഡ്യൂസർ ആയ ഗോപകുമാർ ജി കെ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ഇന്ന് ലോക തൊഴിലാളി ദിനം.നോട്ടിഫിക്കേഷനിൽ ഒരു മെസേജ് വന്നു കിടപ്പുണ്ട്, അക്കൗണ്ടിൽ ഒരു തുക ക്രെഡിറ്റാ യതാണ്.. ഞങ്ങളുടെ കാവ്യ ഫിലിം കമ്പനിയിൽ നിന്നുള്ള സ്നേഹ സമ്മാനം, ഈ വർഷം വലിയ വിജയമായ നമ്മുടെ രേഖാചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു പങ്കാണത്..ഇത് ആദ്യത്തെ തവണയല്ല, ഓരോ വിജയത്തിലും പതിവുള്ളതാണ്. ഇങ്ങനെയൊക്കെയാണ് വേണു കുന്നപ്പിള്ളി യെന്ന നിർമ്മാതാവും കാവ്യ ഫിലിം കമ്പനിയും വ്യത്യസ്തമാവുന്നത്, ഓരോ വിജയത്തിലും വേണുചേട്ടൻ അതിന്റെ ലാഭത്തിൽ നിന്നുള്ള വലിയൊരു വിഹിതം അതിൽ പ്രവർത്തിച്ചവർക്കായി മാറ്റി വയ്ക്കാറുണ്ട്.

അത് സിനിമയോടൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ച ലൈറ്റ് യൂണിറ്റ് മുതൽ, ഡ്രൈവേഴ്‌സ്, മേക്കപ്പ് ടീം, കോസ്റ്റും ടീം, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്, എഡിറ്റ് ടീം, ക്രെയിൻ ടീം, dop അസിസ്റ്റന്റസ്, തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച വലുതും ചെറുതുമായ എല്ലാ ടെക്നീഷ്യൻസിനും പതിവുള്ളതാണ്. ഈ തൊഴിലാളി ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട വേണുച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ ഒരു സല്യൂട്ട് അഭിവാദ്യങ്ങൾ”.

ചിത്രത്തിൻ്റെ എഡിറ്റർ ആയ ഷമീർ മുഹമ്മദ് കുറിച്ച വാക്കുകൾ ഇപ്രകാരം, ” ഒരു സിനിമയിൽ വർക്ക് ചെയ്യൂക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്നമാണ് , വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വർഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം , ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ് . സിനിമയിൽ പ്രവർത്തിച്ച ഞങ്ങൾ ഓരോരുത്തരും സംതൃപ്തരാണ് . സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിർമാതാവ്, എന്നാൽ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൊണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും ഒരു തുക ക്രെഡിറ്റായി . വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ് , ആത്മാർത്ഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വുജയിക്കുമ്പോൾ ഓർക്കുന്നത് . ഇനിയും കാവ്യ ഫിലിമ്സിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങൾ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു .-നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടൻ , ജോഫിൻ … ടീം രേഖാചിത്രം”.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!