പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദര്‍ശനം. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ അടക്കം വേദിയിലുണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേര്‍ന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാര്‍ക്കിങ്ങും ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചു.

പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിലും ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. ദില്ലിയില്‍ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗര്‍കോവിലിലേക്ക് പോവുക. സഖ്യരൂപീകരണം പൂര്‍ത്തിയാകാത്തതിനാല്‍, തമിഴ്‌നാട്ടിലെ ഒരു സ്ഥാനാര്‍ത്ഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല. അടുത്തയാഴ്ച സേലത്തും കോയമ്പത്തൂരിലും മോദിക്ക് പൊതുയോഗങ്ങളുണ്ട്. ഈ വര്‍ഷം തമിഴ്‌നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദര്‍ശനമാണിത്. പ്രളയസമയത്ത് സംസ്ഥാനത്തെ തിരിഞ്ഞുനോക്കാതിരുന്ന മോദി ഇപ്പോള്‍ വോട്ടിനായി വരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇന്നലെ പരിഹസിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top