ചുരുളിയിലെ ഭാഷ കഥാപാത്രത്തിന് ഉതകുന്നതെന്ന് പോലീസ്

ചുരുളി സിനിമയ്ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പോലീസിന്റെ പ്രത്യേക സംഘം. ഓ ടി ടി പ്ലാറ്റ്ഫോം പൊതു ഇടമായി കണക്കാക്കാന്‍ ആവില്ലെന്ന് പോലീസ് അറിയിച്ചു. സിനിമയിലെ ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തല്‍. കലാസൃഷ്ടി എന്ന നിലയില്‍ തെറ്റുകളിലെന്നും പ്രത്യേക സംഘത്തിന്റെ വിലയിരുത്തല്‍. പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും കണ്ടെത്തി.

കൂടാതെ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കുമെന്നും പോലീസിന്റെ പ്രത്യേക സംഘം അറിയിച്ചു. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

തുടര്‍ന്ന് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്.

 

Share news
error: Content is protected !!
Scroll to Top