ദോഹയില്‍ എല്ലാ പെട്രോള്‍ സ്‌റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു.

213317291ദോഹ: എല്ലാ പെട്രോള്‍ സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ഡീസല്‍ കള്ളക്കടത്ത് തടയാനാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആഭ്യന്തര മന്ത്രാലയവുമായും വുഖൂദുമായും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക.
സബ്‌സിഡി നല്‍കുന്നതിനാല്‍ രാജ്യത്ത് വളരെ കുറഞ്ഞ നിരക്കിലാണ് വാഹനങ്ങള്‍ക്കും പ്രാദേശിക കമ്പനികള്‍ക്കും ഡീസല്‍ നല്‍കുന്നത്. ലിറ്ററിന് 1.50 റിയാല്‍ നിരക്കില്‍ ലഭിക്കുന്ന ഡീസല്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണം വ്യാപകമാണ്. ഇതിന് ഇടനിലക്കാരും രംഗത്തുണ്ട്. ഇത്തരം കാര്യങ്ങള്‍  വേരോടെ പിഴുതുമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കടല്‍ത്തീരത്തിനു സമീപം നടക്കുന്ന വന്‍കിട പദ്ധതികളിലും  നിരീക്ഷണം ശക്തമാക്കും. ഇവിടെ നിന്ന് കടല്‍ വഴി ഡീസല്‍ കടത്തുന്നതു തടയുകയാണ് ലക്ഷ്യമിടുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ഖത്തര്‍ പെട്രോളിയം പ്രതിനിധിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിക്കു കഴിഞ്ഞ മാസം രൂപം നല്‍കിയത്. മറ്റു മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്.
ഗതാഗതത്തിനും ജനറേറ്ററുകളില്‍ ഉപയോഗിക്കുന്നതിനും വന്‍തോതില്‍ ഡീസല്‍ വാങ്ങുന്നതിന് ചില കമ്പനികള്‍ക്കു പെര്‍മിറ്റുണ്ട്. ഇതു കമ്പനികളിലെ ചില ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപങ്ങളുയരുന്നുണ്ട്. സി സി ടി വി സ്ഥാപിക്കുന്നതോടെ കണ്‍ട്രോള്‍ റൂം വഴി ഒരേ ബസ് പല തവണ പെട്രോള്‍ സ്റ്റേഷനുകളില്‍ വന്നു പോകുന്നതു കണ്ടെത്താനാവും. പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരുടെ സഹായത്തോടെ കാനുകള്‍ ഉപയോഗിച്ച് കടത്തുന്നതും ഇതിലൂടെ നിയന്ത്രിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top