പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് 5.49 കോടി രൂപ പിഴ

പേടിഎം പെയ്‌മെന്റ്‌സ് ബാങ്കിന് 5.49 കോടി രൂപ പിഴയിട്ട് ഫിനാഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. വിവിധ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയത്തിന്റെ നടപടി. അതിനിടെ, പേടിഎം പേയ്മെന്റ്‌സ് ബാങ്കുമായുള്ള കരാറുകള്‍ പേടിഎം അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് അംഗീകാരം നല്‍കി. ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിന്റെ ഇടപാടുകള്‍ തുടരാനാണ് നീക്കം. ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പേടിഎമ്മിന്റെ തീരുമാനം.

പ്രതിസന്ധി നേരിടുന്ന പേടിഎം യുപിഐ പേയ്മെന്റുകള്‍ക്കുള്ള പങ്കാളിത്തത്തിനായി എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്മെന്റ് സേവന ദാതാവിലേക്ക് മാറ്റാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ എടുത്തേക്കും. പേടിഎം ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കമ്പനിയുടെ വിപിഎ വഴി അവരുടെ യുപിഐ പേയ്മെന്‍ന്റുകള്‍ നടത്താന്‍ കഴിയും. പേടിഎമ്മിന്റെ യുപിഐ പേയ്മെന്റുകള്‍ പേടിഎം പേയ്മെന്റ് ബാങ്ക് ലൈസന്‍സിന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ബിഐ ഈ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മുന്‍പ് മറ്റൊരു സേവന ദാതാവിനെ കണ്ടെത്താനാണ് കമ്പനിക്ക് സമയം അനുവദിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top