പരപ്പനങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജാല്‍പൈഗുരി ഫുല്‍ബാരി സ്വദേശി ഗോപാല്‍ സര്‍ക്കാറിന്റെ മകന്‍ ചൈതന്യ സര്‍ക്കാര്‍(26)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പിപി ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍വെച്ച് ഉണ്ടായ വാക്കുതര്‍ക്കത്തിനും പിടിവലിക്കുമിടയില്‍ ചൈതന്യ സര്‍ക്കാര്‍ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൈതന്യ സര്‍ക്കാര്‍ തൊട്ടടുത്തുള്ള മറ്റൊരു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇന്നലെ ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിച്ചതായി പറയപ്പെടുന്നു. ഇതെതുടര്‍ന്ന് തൊട്ട് മുന്നിലുള്ള കെട്ടിടത്തിലെത്തുകയും അവിടെവെച്ച് ഇവര്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലുണ്ടായ കശപിശയില്‍ ചൈതന്യയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്, എസ്‌ഐ രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top