പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍, അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായി സൂചന

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചന. ആയുധങ്ങള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്.

ഗൂഢാലോചനയില്‍ പങ്കാളികളായ നാലുപേരെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. സംഭവസമയത്ത് മേല്‍മുറിയില്‍ എത്തുകയും ചെയ്ത രണ്ടുപേരും പിടിയിലായവരിലുണ്ടായിരുന്നു. കേസില്‍ നിലവില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.

ശ്രീനിവാസനെ കടയിലെത്തി ആക്രമിച്ച ആറുപേരും ഒളിവിലാണ്. എന്നാല്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നിലവില്‍ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇന്ന് അറസ്റ്റിലായ നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കും. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആറ് പേര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.

Share news
error: Content is protected !!
Scroll to Top